തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റൂള്‍ 50 അനുസരിച്ച് വിവിധ വിഷയങ്ങള്‍ നിയമസഭയില്‍ വരാറുണ്ട്. എംപി ഓഫിസ് വിഷയമായിരുന്നു ഇന്നത്തേത്. എന്നാല്‍ ആ അടിയന്തര പ്രമേയം സഭയില്‍ ഒരിക്കലും വരരുത് എന്ന രീതിയിലുള്ള നടപടിയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്ക് മീഡിയ റൂമിൽ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചട്ടവിരുദ്ധമായി ബാനറും പ്ളക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്കിയ നോട്ടീസ് അവര്‍ തന്നെ തടസപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറാകുകയല്ലേ പ്രതിപക്ഷം വേണ്ടത്? എന്നാല്‍ ചോദ്യോത്തര വേള പൂര്‍ണമായും തടസപ്പെടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിര്‍ണായകമായ ചര്‍ച്ച നടക്കുന്ന വേദിയാണ് നിയമസഭ. അതാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. അതില്‍ എന്താണ് സര്‍ക്കാരിന് മറുപടി പറയാനുള്ളതെന്ന് കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: സംസ്ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്