ഉദയ്പൂർ: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദയ്പൂരിൽ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് തീവ്രവാദ ബന്ധമെന്ന് സൂചന. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ക്കില്‍ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളില്‍ നിന്നാണ് ഐഎസ് ബന്ധം സംശയിക്കുന്നത്. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസി എന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.
അതേസമയം, പ്രതികളെ ചോദ്യംചെയ്യാനായി എന്‍ഐഎ സംഘം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുള്‍പ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കൊലപാതകത്തെ ഭീകര പ്രവര്‍ത്തനമായിട്ടാണ് കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നത്. സംഭവത്തിന് പിന്നില്‍ എന്തെങ്കിലും വിദേശ സഹായമോ നിര്‍ദേശമോ ലഭിച്ചിട്ടുണ്ടോ എന്നും എൻഐഎ പരിശോധിക്കും. പ്രതികളെ ഇന്നുതന്നെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ വിദേശ ഗൂഢാലോചന ഉള്‍പ്പടെയുള്ള എന്തെങ്കിലും സൂചന ലഭിച്ചാല്‍ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.
കേസില്‍ ശക്തമായ ഇടപെടലാണ് രാജസ്ഥാന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരടങ്ങിയ ഈ സംഘവും എന്‍ഐഎയുമായി ആശയവിനിമയം നടത്തും.
Most Read: പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി