ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ലെസ്റ്ററിനെതിരായ പരിശീലന മൽസരത്തിനിടെ കോവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ രോഗ വിമുക്തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്. രോഹിത്തിനെ ഇന്നും കോവിഡ് പരിശോധനക്ക് വിധേയനാക്കിയെങ്കിലും ഫലം പൊസറ്റീവായിരുന്നു.
ഇതോടെയാണ് അഞ്ചാം ടെസ്റ്റിൽ പുതിയ നായകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. 1987നുശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറും 36ആമത്തെ ഇന്ത്യന്‍ നായകനുമാണ് ബുമ്ര. കപിൽ ദേവാണ് ടെസ്റ്റില്‍ ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍.
ലെസ്റ്റര്‍ഷെയറിനെതിരായ പരിശീലന മൽസരത്തിനിടെ രോഹിത് കോവിഡ് പൊസറ്റീവായതിനെ തുടര്‍ന്ന് പിന്മാറിയപ്പോള് ഇന്ത്യയെ നയിച്ചതും ബുമ്രയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരകളിലും ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ്, ടി-20 പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര.
Read Also: സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ