ഖത്തർ: വിവാദ പ്രസ്താവനയുമായി ലോകകപ്പ് അംബാസഡറാണ് രംഗത്ത് വന്നത്. സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യമാണെന്നാണ് ഖത്തർ ലോകകപ്പ് അംബാസഡര്‍ ഖാലിദ് സല്മാന് പറഞ്ഞത്. അഭിപ്രായത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഉണ്ടായ വിവാദ പ്രസ്താവന ലോക രാജ്യങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് കായികലോകവും രാഷ്ട്രീയ ലോകവും. ജര്‍മന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററോടാണ് ഖാലിദ് സല്മാന് പ്രതികരണം നടത്തിയത്. മുൻ ഖത്തർ ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഖാലിദ് സല്മാന്.
ദോഹയില്‍ ചിത്രീകരിച്ച അഭിമുഖത്തിലാണ് ഖാലിദ് സല്മാന് യാഥാസ്ഥിതിക മുസ്ലിം രാജ്യത്ത് നിയമവിരുദ്ധമായ സ്വവര്‍ഗ ലൈംഗികതയുടെ പ്രശ്നത്തെ അഭിസംബോധന ചെയ്തത്. ലോകകപ്പ് കാണാനായി യാത്ര ചെയ്യുന്ന ആരാധകരുടെ, പ്രത്യേകിച്ച് അസാധാരണ വ്യക്തികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെക്കുറിച്ച് ഫുട്ബോള്‍ ലോകത്തുള്ള ചിലർ നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.
ലോകകപ്പിന് പത്തുലക്ഷത്തിലധികം സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഈ സന്ദർശകരിൽ പലരോടും ഖത്തര്‍ നിയമങ്ങള്‍ വിവേചനം കാണിക്കുമെന്നും അത് പൗരാവകാശങ്ങളെ മാനിക്കില്ലെന്നും ആശങ്കകൾ പങ്കുവെച്ചവർ അവകാശപ്പെട്ടിരുന്നു. ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്നത്തെ ഖാലിദ് സല്‍മാന്റെ അഭിപ്രായ പ്രകടനമെന്ന് സാമൂഹികമാദ്ധ്യമ ലോകത്ത് നടക്കുന്ന പൊതു ചർച്ചകൾ പറയുന്നു.
അവര്‍ ഇവിടെ ഞങ്ങളുടെ നിയമങ്ങള്‍ അംഗീകരിക്കണം, സ്വവര്‍ഗരതി നിഷിദ്ധമാണ്, സ്വവര്‍ഗരതി മനസിന്റെ കുഴപ്പമാണ് എന്നിങ്ങനെയായിരുന്നു സല്‍മാന്റെ പ്രതികരണം. എന്നാൽ, താൻ ഒരു കര്‍ക്കശ മുസ്ലിം അല്ലെന്ന് ഇദ്ദേഹം പറഞ്ഞു. വിഷയം ഗൗരവമാണെന്ന് മനസിലാക്കിയ, സൽമാന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ അഭിമുഖം ഉടന്‍ നിര്‍ത്തിവച്ചു.
തുടർന്ന് ഖത്തറിന്റെ ലോകകപ്പ് സംഘാടകരെ റോയിറ്റേഴ്സ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. വിഷയത്തിൽ ലോക ഫുട്ബോള്‍ ഭരണ സമിതിയായ ഫിഫയും പ്രതികരിച്ചില്ല. നേരെത്തെ സംഘാടകർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്, ലോകകപ്പ് വേളയില്‍ ഖത്തറിലേക്ക് വിവേചനങ്ങൾ ഇല്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു.
Most Read: മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി