തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ ഇന്ന് അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ്. മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം ടിബി ജങ്ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെയാണ് അറസ്‌റ്റ് ചെയ്യുക. സംഭവത്തിൽ അറസ്‌റ്റ് വൈകുന്നതിനെതിരെ ഡോക്‌ടർമാർ സമരത്തിലായിരുന്നു.
രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്‌ടറെയാണ് രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ന്യൂറോ ഐസിയുവില്‍ ചികിൽസയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയാണ് രോഗി മരിച്ചത്. ഡോക്‌ടർമാർ രോഗിയുടെ അവസ്‌ഥ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്‌ടറെ മർദ്ദിച്ചത്.
എന്നാൽ, കുടുംബത്തിന്റെ ഈ വാദം ഡോക്‌ടർമാർ തള്ളി. ആരോഗ്യ നിലയെപ്പറ്റി കുടുംബത്തെ കൃത്യമായി അറിയിച്ചിരുന്നു എന്നും ഡോക്‌ടർമാർ പറയുന്നുണ്ട്. ഡോക്‌ടറെ മര്‍ദ്ദിച്ച സെന്തില്‍ കുമാറിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും സെന്തിലിന്റെ സഹോദരിയെയാണ് വനിതാ ഡോക്‌ടർ മരണ വിവരം ആദ്യം അറിയിച്ചതെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി.
സാരമായ പരുക്കേറ്റ ഡോക്‌ടർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്. സംഭവത്തിൽ പ്രതിക്കെതിരെ ഡോക്‌ടറെ മർദ്ദിച്ച കുറ്റത്തിന് പുറമെ ആശുപത്രി സംരക്ഷണ നിയമ ലംഘനം, ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Most Read: സിപിഎം സമരത്തിൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോ? -വിഡി സതീശൻ