ക്വാലലംപൂര്: മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം. അപകടത്തിൽ 50 ലധികം പേരെ കാണാതായതാണ് റിപ്പോർട്. ഇന്ന് പുലർച്ചെയാണ് ക്വാലലംപൂരിന് സമീപമുള്ള ഒരു ക്യാമ്പ് സൈറ്റിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുമായാണ്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ക്വാലലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള സേലാംഗൂർ സംസ്ഥാനത്ത് പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ റോഡിന്റെ വശത്ത് ക്യാമ്പിങ് സൗകര്യങ്ങൾ ഒരുക്കുന്ന ഫെയിം ഹൗസ് തകർന്നതായി സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ക്യാമ്പ് സൈറ്റിന് 30 മീറ്റർ ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം ഒരു ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുവെന്നും ഡിപ്പാർട്മെന്റ് ഡയറക്ടർ നോറസാം ഖമീസ് പറഞ്ഞു.
മണ്ണിടിച്ചിലിൽ 79 പേർ കുടുങ്ങിയതായാണ് പ്രാഥമിക കണക്ക്. ഇതിൽ 23 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ട രണ്ടുപേർക്ക് പുറമെ, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ 51 പേരെയാണ് കാണാതായത്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. സേലാംഗൂറിൽ ഇതിന് മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
Most Read: തവാങ് സംഘർഷം; ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും