ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് യാത്ര ആരംഭിക്കുക. തുടർച്ചയായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖകളിലൂടെയാണ് രാഹുലിന്റെ ഇന്നത്തെ യാത്ര.
സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരെ ഒരു മുന്നറിയിപ്പും കൂടാതെ പിൻവലിച്ച പശ്ചാത്തലത്തിൽ, ജമ്മു കശ്മീരിലെ ബനിഹാലിൽ നിർത്തിവെച്ചിരുന്ന യാത്രയാണ് ഇന്ന് പുനരാരംഭിക്കുന്നത്. അതേസമയം, ഇന്ന് ഉച്ചക്ക് ശേഷം യാത്ര ഉണ്ടാകില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, സുരക്ഷാ വീഴ്ച ഉണ്ടായെന്ന കോൺഗ്രസ് ആരോപണം ജമ്മു കശ്മീർ പോലീസ് നിഷേധിച്ചിട്ടുണ്ട്.
വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തുമെന്ന് മുൻകൂട്ടി അറിയിച്ചില്ലെന്നും, യാത്ര നിർത്തുന്നതിന് മുൻപ് ചർച്ച ചെയ്തില്ലെന്നുമാണ് പോലീസ് പ്രതികരിച്ചത്. അതേസമയം, ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കവേ, മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. യാത്രയിൽ ഇന്ന് വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ജോഡോ യാത്രക്ക് സുരക്ഷ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഇന്ന് വൈകുന്നേരം നാല് മണിക്ക് മണ്ഡലം തലത്തിൽ പൊതുസമ്മേളനവും സർവ്വമത പ്രാർഥനയും സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Most Read: ലഖിംപൂര് ഖേരി കൂട്ടക്കൊല; ആശിഷ് മിശ്ര ജയിൽ മോചിതനായി