ന്യൂഡെൽഹി: 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എൻജിഒയുടെ റിപ്പോർട് പ്രകാരം, കഴിഞ്ഞ വർഷം ഇന്റർനെറ്റ് വിച്ഛേദിക്കലിൽ വീണ്ടും ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ റിപ്പോർട് പ്രകാരം, അഞ്ചാം തവണയാണ് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
84 തവണയാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, വിവിധ തിരഞ്ഞെടുപ്പുകൾ തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്റർനെറ്റ് വിച്ഛേദനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 49 തവണ ഇന്റർനെറ്റ് വിച്ഛേദിച്ച ജമ്മു കശ്മീരാണ് ഇതിൽ ഏറ്റവും മുന്നിലുള്ളത്. രാജസ്ഥാനിൽ 12ഉം പശ്ചിമബംഗാളിൽ ഏഴു തവണയുമാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്.
അതേസമയം, 2016 മുതൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്. 2021ൽ 107 തവണയാണ് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. 2022ൽ ലോകത്താകമാനം 35 രാജ്യങ്ങൾ 187 തവണയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. അതേസമയം, റഷ്യയുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ യുക്രൈനിൽ 22 തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Most Read: അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ