തിരൂർ: ജലക്ഷാമം ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയമാണിത്. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കി ജലക്ഷാമം അനുഭവിക്കുന്നവർക്ക് യഥേഷ്ടം വെള്ളം നൽകി മാതൃകയാവുകയാണ് പത്മാവതി അമ്മയും മകൾ ഗിരിജയും. തൃപ്പങ്ങോടുള്ള പത്മാവതി അമ്മയുടെ ‘ചെമ്മൂർ’ എന്ന വീട്ടിൽ നിന്നാണ് നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് ദിവസവും ലോറിയിൽ വെള്ളം കൊണ്ടുപോകുന്നത്.
പുരയിടത്തിലെ രണ്ടു കിണറുകളിലെ ജലസമൃദ്ധി നാട്ടുകാർക്ക് കൂടി ഉപയോഗിക്കാൻ ഒരുമടിയും കൂടാതെ മാറ്റിവെച്ചിരിക്കുകയാണ് ഇവർ. ഏഴ് വർഷമായി വേനലിൽ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങൾ എത്താൻ തുടങ്ങിയിട്ട്. പൊന്നാനി നഗരസഭ, ത്രിപ്രങ്ങാട്, മംഗലം, പുറത്തൂർ, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ഇവിടെ നിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്.
ദിവസവും 25ലേറെ ലോറികളിലായി ലിറ്റർ കണക്കിന് വെള്ളമാണ് ഇവിടെ നിന്ന് സൗജന്യമായി കൊണ്ടുപോകുന്നത്. ഇതിനായി മോട്ടോറുകളുമുണ്ട്. ഇതിന്റെ വൈദ്യുത ബില്ലും ഇവർ തന്നെയാണ് അടക്കുന്നത്. കർഷകയായിരുന്നു പത്മാവതി അമ്മ. തൃക്കണ്ടിയൂർ പിപിഎൻഎംഎയുപി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയാണ് മകൾ ഗിരിജ. പുരയിടത്തിലെ കിണറുകളിൽ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവർക്കും നൽകുമെന്നാണ് ഇരുവരും പറയുന്നത്. ഏവർക്കും മാതൃകയായ ഇവരുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് നാട്ടുകാർ.
Most Read: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം; ഹരജി തള്ളി ഹൈക്കോടതി



































