കോട്ടയം: കോട്ടയം എരുമേലി കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കോട്ടയം ഡിഎഫ്ഒക്കാണ് മയക്കുവെടിവെക്കാൻ നിർദ്ദേശം നൽകിയത്. കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്.
കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനാകില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വന്യജീവികളെ വെടിവെക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവിടാൻ കളക്ടർക്ക് ആകില്ല. പകരം ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടിവെച്ചു പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം. അതിനിടെ, കണിമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 45ഓളം പേർക്കെതിരെയാണ് കേസ്. വഴിതടയൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് പ്രതിഷേധിച്ചവർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം എരുമേലി കണമലയിൽ ഇന്നലെ രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) പ്ളാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. തിങ്കളാഴ്ചയാണ് ചാക്കോയുടെ സംസ്കാരം.
Most Read: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരത്തിൽ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി