ന്യൂഡെൽഹി: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം. ചൊവ്വാഴ്ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. നോട്ട് മാറുന്നതിനായി ബ്രാഞ്ചിൽ എത്തുന്ന ഉപഭോക്താക്കൾ ഐഡന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷാ ഫോമോ പൂരിപ്പിച്ചു നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.
ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ വിശദീകരിക്കുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപാ നോട്ടുകൾ പിൻവലിച്ചു ആർബിഐ ഉത്തരവിറക്കിയത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവെച്ചതായി ആർബിഐ വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ 2023 സെപ്റ്റംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നൽകാനാണ് നിർദ്ദേശം. അതുവരെ നോട്ടുകൾ നിയമപരമായി തുടരും. ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപാ നോട്ട് ഇറക്കിയതെന്നും അത് പൂർത്തിയായെന്നും കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടിയിരുന്നു.
ക്ളീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് നോട്ട് പിൻവലിക്കാൻ തീരുമാനിച്ചത്. എല്ലാ നോട്ടുകളും എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഓരോ തവണയും മാറ്റിയെടുക്കുന്നതിന്റെ പരിധി 20,000 രൂപയായിരിക്കും. അതായത്, ഒരു തവണ ക്യൂവിൽ നിന്ന് രണ്ടായിരത്തിന്റെ പത്ത് നോട്ടുകൾ മാറ്റിയെടുക്കാം. പിന്നാലെ ആ ക്യൂവിൽ വീണ്ടും ചേർന്ന് അത്രയും തുക തന്നെ മാറ്റിയെടുക്കാം.
ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് രണ്ടായിരത്തിൽ എത്ര നോട്ടുകൾ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. വെയിൽ ഏൽക്കാതെ ഉപഭോക്താക്കൾക്ക് നോട്ടുകൾ മാറാൻ ഷെൽട്ടർ സംവിധാനവും കുടിവെള്ള സൗകര്യവും ഒരുക്കണം. നോട്ട് കൈമാറാൻ തിരിച്ചറിയൽ രേഖകൾ വേണ്ട. എല്ലാ കൗണ്ടറുകളിൽ നിന്നും നോട്ട് മാറാൻ സംവിധാനം ഒരുക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞ; വെള്ളിയാഴ്ച വരെ ഇന്റർനെറ്റ് നിരോധനം