ഇടുക്കി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ ഷാജീവന മുന്നറിയിപ്പ് നൽകി. കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തരത്തിൽ നിരവധിപ്പേർ തെറ്റായ വിവരങ്ങൾ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടൽ.
നിലവിൽ ഷൺമുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പൻ ഉള്ളതെന്നും കളക്ടർ അറിയിച്ചു. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വനത്തിൽ നിന്ന് ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെകെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.
വനംവകുപ്പിന് മയക്കുവെടി വെക്കാൻ അവസരം കൊടുക്കാതെ ഷൺമുഖ നദീതീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരിക്കൊമ്പൻ. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. കൊമ്പൻ പൂർണ ആരോഗ്യവാനാണ്. ആന തനിയെ ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
Most Read: ഒഡീഷ ട്രെയിൻ ദുരന്തം; അപകട കാരണം സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം