കവരത്തി: ലക്ഷദ്വീപിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും ഉച്ചഭക്ഷണത്തിൽ നിലനിർത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
ലക്ഷദ്വീപിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം വൻ വിവാദമായിരുന്നു. നേരത്തെ ഇത് വലിയ സമരങ്ങൾക്ക് വരെ കാരണമായിരുന്നു. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. ഇതിനെതിരെ പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹരജി എത്തിയത്.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സർക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളായ ചിക്കൻ, ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ഒഴിവാക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്ധോപദേശം ഇല്ലാതെയാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനായ ഐഎച്ച് സയ്യിദ് വാദിച്ചു. ദേശീയ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നതിനും മുമ്പ് 1950 മുതൽ ദ്വീപിൽ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തിയിരുന്നുവെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ, 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തിൽ നിലനിർത്തുന്നുണ്ടെന്ന്, കുട്ടികൾക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മൽസ്യം എന്നിവ നൽകുന്ന കാര്യം ചൂണ്ടിക്കാണിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജ് വാദിച്ചു. ദ്വീപിലെ ഡയറി ഫാമുകൾ പൊതു പണം ചോർത്തുകയാണെന്നും ഫാമുകൾ അടച്ചുപ്പൂട്ടിയ ലക്ഷദ്വീപ് ഭരണകൂട ഉത്തരവിന് ന്യായീകരിച്ചുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചു. പിന്നാലെയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്