കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇരുവരും ഇന്ന് ആശുപത്രി വിടും. നിപ ബാധിച്ചു മരിച്ച മുഹമ്മദാലിയുടെ മകനും, ഭാര്യാ സഹോദരനുമാണ് ഇന്ന് ആശുപത്രി വിടുന്നത്.
വ്യാഴാഴ്ച വൈകുന്നേരമെത്തിയ ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ആശുപത്രി വിടുന്ന രണ്ടുപേരും ഹോം ക്വാറന്റെയ്നിൽ പ്രവേശിക്കും. ജില്ലയിൽ നിപ നിയന്ത്രണവിധേയതോടെ കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. സ്കൂളുകൾ പതിവ് പോലെ പ്രവർത്തിക്കാനും തുടങ്ങി. ഇതിനിടെയാണ്, രോഗം ബാധിച്ചവർ സുഖം പ്രാപിച്ചതായുള്ള ആശ്വാസവർത്തയും പുറത്തുവരുന്നത്.
ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം നെഗറ്റീവ് ആയത്. വവ്വാലുകൾ ഉൾപ്പെടെയുള്ളവയുടെ സാമ്പിളുകളും ഇക്കൂട്ടത്തിലുണ്ട്. സെപ്റ്റംബർ 21നാണ് വവ്വാലുകൾ, കാട്ടുപന്നി എന്നിവ ഉൾപ്പടെയുള്ളവയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. ആദ്യം നിപ ബാധിച്ചു മരിച്ച മുഹമ്മദാലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് പ്രധാനമായും സാമ്പിളുകൾ ശേഖരിച്ചത്.
അതേസമയം, നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പോലീസ് നടപടി സ്വീകരിക്കുമെന്നും, ഒക്ടോബർ 26 വരെ കോഴിക്കോട് ജില്ലയിൽ ജാഗ്രത തുടരണമെന്നും നിർദ്ദേശിച്ച മന്ത്രി, മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആവശ്യപ്പെട്ടു.
Most Read| സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക്; ഒപി ബഹിഷ്കരിക്കും