ഇന്ത്യക്കാരിയെ തേടിയെത്തി ലോകത്തെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. ഉത്തർപ്രദേശിൽ നിന്നുള്ള 46- കാരിയായ സ്‌മിത ശ്രീവാസ്‌തവയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സ്‌മിതയുടെ മുടിക്ക് ഏഴ് അടി ഒമ്പത് ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി കണക്കാക്കി. 14ആം വയസു മുതലാണ് സ്‌മിത മുടി മുറിക്കാതെ നീട്ടി വളർത്തി തുടങ്ങിയത്.
1980കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്‌മിത തന്റെ മുടി വളർത്തി തുടങ്ങിയത്. കഴിഞ്ഞ 32 വർഷമായി യുവതി മുടിക്ക് ഒരു കോട്ടവും വരുത്താതെ പരിപാലിച്ചു കൊണ്ടിരിക്കുകയാണ്. മുടിയെ നന്നായി പരിപാലിച്ചു, മറ്റു പ്രശ്‌നങ്ങൾ ഒന്നും വരുത്താത്ത രീതിയിൽ സംരക്ഷിച്ചു നിർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണെന്നാണ് സ്‌മിത പറയുന്നത്.
ആഴ്‌ചയിൽ രണ്ടു തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകൽ, ഉണക്കൽ, സ്‌റ്റൈലിങ് ഉൾപ്പടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും മൂന്ന് മണിക്കൂർ വരെയാണ് ഇവർ ചിലവഴിക്കാറുള്ളത്. മുടി കഴുകിയെടുക്കാൻ മാത്രം 45 മിനിറ്റ് വേണമെന്നാണ് സ്‌മിത പറയുന്നത്. മുടി ഉണക്കാൻ അതിലേറെ സമയം വേണമെന്നും സ്‌മിത പറയുന്നു.
മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്‌ടം കൊണ്ടും മാത്രമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും, ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും സ്‌മിത പറയുന്നു.
പുറത്തിറങ്ങുമ്പോൾ തന്റെ മുടി ആളുകൾ കൗതുകത്തോടെ നോക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും, ചിലർ മുടി പരിചരണത്തെ കുറിച്ച് അറിയാൻ തന്നെ സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു.
നീളമുള്ള മുടി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ് സ്വന്തമാക്കിയ വേളയിൽ സ്‌മിത അഭിപ്രായപ്പെട്ടു. മാത്രമല്ല, നീളമുള്ള മുടി സ്‌ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണെന്നും അവർ കൂട്ടിച്ചേർത്തു.
Tech| അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!