കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. അപൂർവമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തള്ളിയത്. അതേസമയം, കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹരജിയും ഹൈക്കോടതി തള്ളി.
സന്ദീപ് മാത്രമാണ് ഏക പ്രതി, ഉദ്യോഗസ്ഥർക്ക് എതിരേ കണ്ടെത്തലൊന്നും ഇല്ല, കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89ആം ദിവസം അന്തിമ റിപ്പോർട് സമർപ്പിക്കുകയും ചെയ്തു.
സന്ദീപിന്റെ ഒപ്പമുണ്ടായിരുന്ന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
Most Read| ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും