തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്വല വരവേൽപ്പ് നൽകും. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. അരലക്ഷം പേർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ ഗുണഭോക്താക്കളായവരും സമ്മേളനത്തിന് എത്തും.
സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ പത്തിന് സമ്മേളനം ആരംഭിക്കും. കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം