തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്നും വിഡി സതീശൻ വിമർശിച്ചു.
കേരള യൂണിവേഴ്സിറ്റി കലോൽസവ കോഴക്കേസിൽ ആരോപണ വിധേയരായ വിധികർത്താക്കളെ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു. മർദ്ദനത്തിൽ മനം നൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണം. സംസ്ഥാനത്ത് രക്ഷിതാക്കളുടെ ഭീതി വർധിച്ചിരിക്കുകയാണ്. പലർക്കും കുട്ടികളെ കോളജിലേക്ക് അയക്കാൻ പേടിയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
താൻ മൽസരത്തിന് കോഴ വാങ്ങിയില്ലെന്നും നിരപരാധി ആണെന്നുമാണ് പിഎൻ ഷാജി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പിഎൻ ഷാജി. ഇന്നലെ വൈകിട്ടാണ് ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന മാർഗംകളി മൽസരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മൽസരം റദ്ദാക്കി.
മൽസരത്തിന്റെ വിധി നിർണയത്തിനെതിരെ യൂണിവേഴ്സിറ്റി കോളേജ് അപ്പീലും പരാതിയും നൽകിയിരുന്നു. തുടർന്ന് സംഘാടകർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിധികർത്താക്കളായ ഷാജിയേയും മറ്റു രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ ഇവിടെ വെച്ച് ഇവർക്ക് മദ്ദനമേറ്റതായും ആരോപണമുണ്ട്.
Most Read| സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല; അമിത് ഷാ