ഡെല്ഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ആശ്വാസമില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ നിന്ന് അടിയന്തിരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജിയിൽ ഹൈക്കോടതി തീരുമാനമെടുത്തില്ല.
കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും. അന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമ ഉത്തരവിൽ വ്യക്തമാക്കി. അറസ്റ്റ് നിയമവിരുദ്ധം ആണെന്ന ഹരജിയും കസ്റ്റഡി കാലാവധി ഉടൻ പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹരജിയുമാണ് ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
ഇതിൽ ഉപഹരജിയിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉപഹരജിയിൽ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതിന് ഏപ്രിൽ രണ്ടിനുള്ളിൽ ഇഡി മറുപടി നൽകണം. അതേസമയം, കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കെജ്രിവാളിനെ ഉച്ചയ്ക്ക് രണ്ടിന് റോസ് അവന്യൂ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.
വാദത്തിനിടെ ഇന്നലെ ഇഡിക്കെതിരെ കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിഗ്വി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കെജ്രിവാളിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. തിരഞ്ഞെടുപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നിൽക്കുന്ന സമയത്താണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ഉദ്ദേശ ലക്ഷ്യം എന്താണെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് മാറ്റിനിർത്താൻ വേണ്ടി കരുതിക്കൂട്ടി നടത്തിയ അറസ്റ്റാണിതെന്നും മനു സിഗ്വി ആരോപിച്ചു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!