റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ചുപേരെയും പ്രതി ചേർത്തിട്ടുണ്ട്. 5700 പേജുള്ള കുറ്റപത്രം മാർച്ച് 30നാണ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ചില സുപ്രധാന രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിടപാടുകൾ നേരിട്ട് കൈകാര്യം ചെയ്‌ത മറ്റൊരു പ്രതിയുടെ ഓഫീസിൽ നിന്നാണ് ഈ രേഖകൾ പിടിച്ചെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 30 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ അറ്റാച്ച്മെന്റ് ഉത്തരവും കുറ്റപത്രത്തിലുണ്ട്.
കേസിൽ അറസ്‌റ്റിലായ ഒരാളുടെ ഓഫീസിൽ നിന്ന് ഡി കണ്ടെടുത്ത ഭൂമി ഇടപാട് രേഖകൾ, മറ്റു രേഖകൾ, ലഭിച്ച പണം എന്നിവയുടെ വിശദാംശങ്ങൾ ആറ് ഫയലുകളായാണ് സമർപ്പിച്ചത്. ഫയലുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ സിഎംഒ പരാമർശിക്കുന്ന കുറിപ്പുകൾ ഉണ്ടെന്നും അവ ‘CMO’ എന്ന് ലേബൽ ചെയ്‌തിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ പറയുന്നു.
വ്യാജരേഖ ചമച്ചു ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്‌ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. പിന്നാലെ ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. 2020-22ൽ വ്യാജരേഖ ചമച്ചു ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരൂപയാഗം ചെയ്‌ത് 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളാണ് ഇഡി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി