തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് ടെലി മെഡിസിൻ സംവിധാനമായ ഇ- സഞ്‌ജീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് നില സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. നിപയുടെ തുടക്കം മുതൽ ഇ- സഞ്‌ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു.
ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ- സഞ്‌ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്‌ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കും. മറ്റു അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
ആശുപത്രി സന്ദർശിക്കാതെ ഇല്ലാതെ വീട്ടിൽ ഇരുന്നുകൊണ്ട് ചികിൽസ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ- സഞ്‌ജീവനി പ്ളാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമെ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ഇ- സഞ്‌ജീവനി ടെലിമെഡിസിൻ പ്ളാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ് സ്‌പോക്ക് സംവിധാനം വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനവും ലഭ്യമാണ്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം
http://esanjeevani.mohfw.in എന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ ഇ- സഞ്‌ജീവനി മൊബൈൽ ആപ്ളിക്കേഷൻ വഴിയോ ഈ സൗകര്യം ഉപയോഗിക്കാം. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ടാബോ ഉണ്ടെങ്കിൽ വെബ്‌സൈറ്റിൽ പ്രവേശിക്കാം. patient എന്ന ഓപ്ഷൻ ക്ളിക്ക് ചെയ്‌ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം consult now എന്ന ഐക്കൺ ക്ളിക്ക് ചെയ്‌ത ശേഷം chief complaints എന്ന ഓപ്ഷനിൽ നിങ്ങളുടെ രോഗലക്ഷണങ്ങൾ രേഖപ്പെടുത്തുക.
അതിനുശേഷം സേവ് ആൻഡ് നെക്‌സ്‌റ്റ് എന്ന ഓപ്ഷൻ ക്ളിക്ക് ചെയ്യുകയും രേഖപ്പെടുത്തിയ രോഗലക്ഷണവുമായി ബന്ധപ്പെട്ട തുടർചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതുവശത്തെ arrow markൽ ക്ളിക്ക് ചെയ്‌ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക. അടുത്തതായി വരുന്ന within state only എന്ന ഓപ്ഷൻ കൊടുക്കുകയും NIPAH OPD സെലക്‌ട് ചെയ്യുകയും ചെയ്യുക.
തുടർന്ന് ഡോക്‌ടറെ സെലക്‌ട് ചെയ്‌ത് കോൾ ചെയ്‌ത ശേഷം രോഗവിവരങ്ങൾ പറഞ്ഞ് കൺസൾട്ടേഷൻ പൂർത്തിയാക്കാം. ഒപി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്‌ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്‌ത് തൊട്ടടുത്ത ആരോഗ്യ സ്‌ഥാപനങ്ങളിൽ നിന്നും മരുന്നുകൾ വാങ്ങാനും ലാബ് പരിശോധനകൾ നടത്താനും സാധിക്കുന്നതാണ്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി




































