മേപ്പാടി: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോട് ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു.
പത്ത് ദിവസത്തിനകം വിദഗ്ധ പരിശോധന നടത്തി റിപ്പോർട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ ദിവസം ചൂരൽമല പ്രദേശത്ത് പെയ്തത് കനത്ത മഴയാണ്. രണ്ടുദിവസം കൊണ്ട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പെയ്തത് 570 മില്ലീമീറ്റർ മഴയാണെന്നും പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള പ്രദേശങ്ങൾ പരിശോധിച്ച ശേഷം വിദഗ്ധ സംഘത്തിന് നേതൃത്വം നൽകുന്ന ജോൺ മത്തായി പറഞ്ഞു.
വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ താഴേക്ക് പതിച്ചു. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. അതേസമയം, ചൂരൽമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ വേണമോയെന്ന സംബന്ധിച്ച് നയപരമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!