വാഷിങ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാൻ സ്‌പേസ് എക്‌സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ ഗോൽബുനോവ് എന്നിവരെയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകവുമായി ശനിയാഴ്‌ചയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്.
ഫ്‌ളോറിഡയിലെ കേപ് കാനവറിൽ നിന്നായിരുന്നു വിക്ഷേപണം. ഞായറാഴ്‌ച ഡ്രാഗൺ ബഹിരാകാശത്തെത്തി. ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ളതാണ് സ്‌പേസ് എക്‌സ്. രാജ്യാന്തര ബഹിരാകാശ നിലയിലെത്തിയ നിക്കും അലക്‌സാണ്ടറും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ആലിംഗനം ചെയ്യുന്ന വീഡിയോ നാസ പുറത്തുവിട്ടു.
2025 ഫെബ്രുവരിയിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. അതുവരെ നിക്കും അലക്‌സാണ്ടറും അവർക്കൊപ്പം നിലയത്തിൽ തുടരും. ഫ്രീഡം എന്നാണ് ഡ്രാഗൺ പേടകത്തിന് നൽകിയിട്ടുള്ള പേര്. നാലുപേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനമാണിത്.
ജൂൺ 7ന് ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും വിൽമോറും ജൂൺ 13ന് തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി. എന്നാൽ, ബോയിങ് സ്‌റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതോടെ മടക്കയാത്ര മുടങ്ങി. പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
Most Read| വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രവർത്തനങ്ങളുമായി കോൺഗ്രസ്- ചുമതലകൾ വീതിച്ച് നൽകി