ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് യെല്ലാണ്ടു- നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന പോലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്. ഇതിനിടെ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് പോലീസ് വൻ ആയുധശേഖരവും പിടികൂടി. എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പപ്പണ്ണയടക്കം ഏഴുപേരും സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നവംബർ 22ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അയൽ സംസ്ഥാനമായ തെലങ്കാനയിലും സമാനമായ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.
Most Read| ‘ഡോളറിനെതിരെ നീങ്ങിയാൽ 100 ശതമാനം നികുതി’; ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്







































