തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ രണ്ടു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇന്ന് ഹാജരാക്കിയത്.
ഈ മാസം എട്ടുവരെ പ്രതിയെ കസ്‌റ്റഡിയിൽ കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് അഫാനെ കൂടുതൽ ചോദ്യം ചെയ്യാനായി പാങ്ങോട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം വരെ ചോദ്യം ചെയ്യൽ തുടരുമെന്നും നാളെ തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം.
സൽമാ ബീവിയെയാണ് അഫാൻ ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് അഫാനും പിതാവ് അബ്‌ദുൽ റഹീമും നൽകിയിരിക്കുന്ന മൊഴികളിലെ വൈരുധ്യമാണ് ഇപ്പോൾ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. അഫാൻ പറഞ്ഞതനുസരിച്ചു കുടുംബത്തിന് നാട്ടിൽ 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
എന്നാൽ, കുടുംബത്തിന് നാട്ടിൽ സാമ്പത്തികബാധ്യത ഉണ്ടെന്ന വിവരം അറിയില്ലെന്നും തനിക്ക് വിദേശത്ത് 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ ഉള്ളൂവെന്നുമാണ് പിതാവ് മൊഴി നൽകിയത്. മൊഴികളിലെ ഈ പൊരുത്തക്കേട് അവസാനിപ്പിക്കുക എന്നതാണ് പൊലീസിന് മുന്നിലെ ആദ്യത്ത വെല്ലുവിളി. ഇതിന് പരിഹാരം കാണാനായി അഫാനെയും റഹീമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി