ന്യൂഡെൽഹി: കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്‌ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിനെതിരെ സംസാരിച്ചത്.
”കേരളത്തിൽ ഇപ്പോൾ നോക്കുകൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്”- എന്നായിരുന്നു നിർമലയുടെ പരാമർശം.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നു. കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ 50 രൂപ നൽകണം. ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
ധനമന്ത്രിയുടെ സംസാരത്തിനിടെ പി സന്തോഷ് കുമാർ എംപി ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചു. കമ്യൂണിസത്തെയും കമ്യൂണിസത്തിന്റെ ഭാഗമായി നിങ്ങൾ പറയുന്ന കാര്യങ്ങളെയും എന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കേണ്ട എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാർ ബഹളം വെച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി സഭ വിട്ടശേഷമായിരുന്നു നിർമലയുടെ പരാമർശം.
Most Read| അൺ ഡോക്കിങ് വിജയം; ഭൂമിയിലേക്ക് യാത്ര തുടങ്ങി സുനിതയും സംഘവും