മുംബൈ: മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച 12 പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.
ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006ലായിരുന്നു മുംബൈ ട്രെയിൻ സ്ഫോടനം നടന്നത്. 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിന്നാലെ 19 വർഷത്തിന് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്. 2006 ജൂലൈ 11ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന് നാശനഷ്ടങ്ങൾ വർധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകളും ഉപയോഗിച്ചിരുന്നു.
ആദ്യ സ്ഫോടനം വൈകീട്ട് 6.24നാണ് ഉണ്ടായത്. അവസാനത്തേത് 6.35നും. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ളാസ് കമ്പാർട്ട്മെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജങ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്ത് വെച്ചാണ് സ്ഫോടനങ്ങൾ റിപ്പോർട് ചെയ്തത്.
2015ൽ വിചാരണ കോടതി പ്രതികളായ 12 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമൽ അൻസാരി, എഹ്തെഷാം സിദ്ദുഖി എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, തൻവീർ അൻസാരി, മജീദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.
Most Read| ‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ഇന്ത്യയുടെ സൈനിക ശക്തി ലോകം അറിഞ്ഞു’