കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോലിൽമൂല സ്വദേശിയാണ്.
കോഴിക്കോട്-വയനാട് ദേശീയപാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അസീസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ മെഡിക്കൽ കോളേജിലും പിന്നീട് ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് ജാഫർ മരിച്ചത്.
സിറാജിന്റെ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്. പുതിയപുരയിൽ അബ്ദു റഹീം- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി