കാബൂൾ: വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിലുള്ള പക്‌തിക, കുനാർ എന്നീ മേഖലയിലാണ് പാക്കിസ്‌ഥാൻ ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
പെഷാവറിലെ പാക്ക് അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ ആസ്‌ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് അഫ്‌ഗാനിസ്‌ഥാനിൽ പാക്കിസ്‌ഥാൻ ആക്രമണം നടത്തിയത്. എന്നാൽ, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്‌ഥാൻ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രത്തിലാണെന്നും അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരു സ്‌ത്രീയും കൊല്ലപ്പെട്ടു എന്നുമാണ് ഖോസ്‌റ്റ് പ്രവിശ്യ വക്‌താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്. ആഴ്‌ചകൾക്ക് മുമ്പ് ഇസ്‌ലാമാബാദിൽ നടന്ന 12 പേർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാൻ ഏറ്റെടുത്തിരുന്നു.
ഒക്‌ടോബറിൽ ദിവസങ്ങളോളം നീണ്ട പാക്ക്-അഫ്‌ഗാൻ അതിർത്തിയിലെ വെടിവെപ്പിന് പിന്നാലെയാണ് ഈ ചാവേറാക്രമണം നടന്നത്. പാക്കിസ്‌ഥാനിൽ ആക്രമണം നടത്തുന്ന ഭീകരവാദികൾക്ക് അഫ്‌ഗാനിസ്‌ഥാൻ അഭയം നൽകുന്നുവെന്ന് പാക്കിസ്‌ഥാൻ ആരോപിക്കുന്നത്. എന്നാൽ, പാക്കിസ്‌ഥാന്റെ ആരോപണങ്ങൾ അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം തുടർച്ചയായി നിഷേധിക്കുകയും ചെയ്യുന്നുണ്ട്.
Most Read| ജസ്‌റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു








































