ബെംഗളൂരു: ‘ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട’ എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു എന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ പറഞ്ഞു.
ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ശിവകുമാർ രൂക്ഷവിമർശനവും നടത്തി. തന്റെ പ്രസ്‌താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളീയരുമായുള്ള തന്റെ ബന്ധം സംബന്ധിച്ചും ശിവകുമാർ വാചാലനായി.
”ഞാനും കേരളക്കാരും തമ്മിൽ സൗഹൃദപരമായ ബന്ധമുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് എന്നെ ഇഷ്‌ടമാണ്, എനിക്ക് അവരോട് ബഹുമാനവുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ അവിടെയെത്തും. നമ്മുടെ സർക്കാർ അവിടെ രൂപീകരിക്കപ്പെടും. ബിജെപി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ്”- ശിവകുമാർ പറഞ്ഞു.
യെലഹങ്കയിലെ ‘കൈയ്യേറ്റം’ ഒഴിപ്പിക്കൽ തർക്കത്തിനിടെയായിരുന്നു ഡികെ ശിവകുമാർ വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
വിഷയത്തിൽ കേരളത്തിന്റെ പങ്ക് സംബന്ധിച്ച് ഒരു റിപ്പോർട്ടർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ശിവകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു- ”ഞങ്ങൾക്ക് ഒരു കേരളീയരെയും ആവശ്യമില്ല. നമ്മുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ അനുവദിക്കൂ”- ഇത് കേരളവിരുദ്ധ പരാമർശമായി വിവാദം ഉയർന്നതോടെയാണ് വിശദീകരണവുമായി ശിവകുമാർ രംഗത്തെത്തിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































