ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിന് സഹായിച്ചെന്നും, മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് വ്യാപാര കരാറിന് അന്തിമ രൂപമായതെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. മറ്റേത് രാജ്യത്തേക്കാളും മികച്ച വ്യാപാര കരാറാണ് ഇന്ത്യക്ക് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും സംയുക്‌ത പ്രസ്‌താവന നടത്താനാണ് സാധ്യത.
സാധാരണക്കാർക്കും കർഷകർക്കും യുവജനങ്ങൾക്കും ഗ്രാമീണർക്കും അടക്കം എല്ലാവർക്കും കരാറിന്റെ ഗുണഫലം ലഭിക്കും. ദേശീയ താൽപര്യവും ജനതാൽപര്യവും ഭാവിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയും ശക്‌തിപ്പെടുത്തുന്നതാണ് വ്യാപാര കരാർ. ലോക്‌സഭയിൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്‌തമാക്കാനായിരുന്നെങ്കിലും കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് അതിന് സാധിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ പോലുള്ളവർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യുഎസാണ് ഇന്ത്യക്കുമേൽ 50% തീരുവ ഏർപ്പെടുത്തിയതെന്നും, അതിനാലാണ് 18 ശതമാനമായി തീരുവ കുറച്ചപ്പോൾ യുഎസ് തന്നെ പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
നീണ്ട നാളത്തെ അനിശ്‌ചിതത്വത്തിനൊടുവിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിന് ധാരണയായതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഇന്നലെ വെളിപ്പെടുത്തിയത്. ഇന്ത്യക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചെന്നും പ്രഖ്യാപിച്ചു. 25% പകരം തീരുവയ്‌ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യക്കുമേൽ ഓഗസ്‌റ്റിൽ ചുമത്തിയിരുന്നത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

































