സന്നിധാനം: ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്.
കുംഭമാസം പൂജയ്‌ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവിലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശിൽപ്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും.
ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്‌ടപ്പെട്ട സ്വർണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്‌തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും.
പാളികളിലെ സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതിയാണ് കഴിഞ്ഞദിവസം എസ്ഐടിക്ക് അനുമതി നൽകിയത്. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഈമാസം 12ന് ശബരിമലയിൽ നിന്ന് 12 സാമ്പിളുകൾ ശേഖരിക്കാനാണ് കോടതി അനുമതി നൽകിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിചേർത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‍മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്‌റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹരജി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































