വാഷിങ്ടൻ: കോടതി വിധിയെ വെല്ലിവിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള തീരുവകൾക്ക് പുറമെയാണ് ഇതെന്നും ട്രംപ് പറഞ്ഞു.
1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നാണ് ട്രംപിന്റെ വിശദീകരണം. ഇന്ത്യക്ക് മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നും ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്. വൻ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ- പാക്ക് യുദ്ധം ഉൾപ്പടെ അഞ്ച് യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദവും ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും നരേന്ദ്രമോദിയുമായും തനിക്ക് നല്ല ബന്ധമാണെന്നും പറഞ്ഞു.
മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽ നിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചു. വിധിയെ ഭയാനകം എന്ന് വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്‌ത ജഡ്‌ജിമാർ രാജ്യസ്‌നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോട് കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയം പകരച്ചുങ്കവുമാണ് യുഎസ് സുപ്രീം കോടതി റദ്ദാക്കിയത്. ട്രംപിന്റെ നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചു. ദേശീയ അടിയന്തരാവസ്‌ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്നും കോടതി വിധിയിൽ പറയുന്നു.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക്ക് പവേഴ്‌സ് ആക്‌ട് (IEEPA) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നും, യുഎസ് കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും കോടതി വ്യക്‌തമാക്കി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































