ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ ജയം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാൽ ബിജെപി മാത്രമാണ് മൽസര രംഗത്തുണ്ടായിരുന്നത്.
13 സീറ്റിലേക്ക് നടന്ന മൽസരത്തിൽ 40 വയസിൽ താഴെയുള്ള വനിതാ അംഗം, നിക്ഷേപക വിഭാഗം എന്നീ സീറ്റിൽ സിപിഎം സ്‌ഥാനാർഥികൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിച്ച 11 സീറ്റുകളിലേക്ക് ഞായറാഴ്‌ച നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് 2134 വോട്ടും ബിജെപി 731 വോട്ടും നേടി.
15,000 വോട്ടർമാരുള്ള ബാങ്കിൽ 2016ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. പത്തുവർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 3039 പേരാണ് വോട്ട് ചെയ്‌തത്. ശക്‌തമായ പോലീസ് കാവലിൽ മാടായിക്കോണം പികെ. ചാത്തൻ മാസ്‌റ്റർ മെമ്മോറിയൽ യുപി സ്‌കൂളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്.
സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ ബാങ്കിൽ, 2011 മുതൽ 2021 വരെ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നതോടെ 2021 ജൂലൈ 22ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. 232 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏറ്റെടുത്തിരുന്നു.
നിലവിൽ രണ്ടാമത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായ ആർഎൽ. ശ്രീലാൽ, വിഎസ്. സജി, എസി. സനീഷ്, എംആർ. അജിത്ത്, അശോകൻ കുനിയത്ത്, സിഎം. സാനി, കെഡി. ദാമോധരൻ നമ്പൂതിരി, ശ്രീമ രാജീവ്, കെകെ. ബാലൻ, മനോജ് പുളിയത്തുപറമ്പിൽ, സുജില നിധീഷ്, പിസി. രഘു എന്നിവരാണ് വിജയിച്ച എൽഡിഎഫ് സ്‌ഥാനാർഥികൾ. സുജിലാ നിതീഷ്, പികെ. വൽസലൻ എന്നിവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































