വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 3.5 കോടി പേർ മരിക്കുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസ് കോൺഗ്രസിന്റെ സംയുക്‌ത സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
”എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്‌ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു”- ട്രംപ് പറഞ്ഞു.
ഇറാനെതിരെയും ട്രംപ് വിമർശനം നടത്തി. ഇറാൻ തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്‌പോൺസറാണെന്നാണ് ട്രംപിന്റെ ആരോപണം. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ച ശേഷം 32,000 പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
പശ്‌ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്‌താവന. മേഖലയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്‌ഥാനിലെ സൈനിക-ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. പിന്നാലെ വെടിനിർത്തൽ നിലവിൽ വന്നിരുന്നു. യുഎസ് സമ്മർദ്ദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
Most Read| സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം





































