കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഐ പുനഃസ്‌ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണ്.
സന്ദേശത്തിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്‌തിട്ടില്ല. സംസ്‌ഥാനത്ത് നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാപെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്‌തിക്കോ സ്‌ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്‌റ്റേറ്റ് ഐടി മിഷൻ വഴിയാണ് സന്ദേശങ്ങൾ അയച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോർത്തിയിട്ടില്ല. ഓഫീസ് ഡേറ്റ സൂക്ഷിക്കാറില്ല. സർക്കാർ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്‌സ് ആപ് പ്ളാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ പറഞ്ഞാണ് സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്. ഔദ്യോഗിക ആവശ്യത്തിനായി സർക്കാർ ജീവനക്കാർ നൽകിയ ഫോൺ നമ്പർ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്‌തിവിവരങ്ങൾ ദുരുപയോഗം ചെയ്‌തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈമാസം 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് സന്ദേശമെത്തിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































