തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധിയെ എതിർക്കാനും ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവിനെ എതിർക്കുക എന്നത് തന്നെയാണ് ദേവസ്വം ബോർഡിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് കെ. ജയകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലാകാലങ്ങളായി നിലവിൽ ഉണ്ടായിരുന്ന സ്‌ത്രീ പ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങൾ നിലനിർത്തുക എന്നതാണ് ബോർഡിന്റെ അഭിപ്രായം. അത് സുപ്രീം കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ബോർഡ് രൂപീകരിച്ചത് തന്നെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ വിഷയത്തിൽ ദേവസ്വം ബോർഡിന് മുൻപേ ഇതേ നിലപാടാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
മാർച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇന്ന് യോഗം ചേർന്നത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
യുവതീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020ൽ സുപ്രീം കോടതി പുനഃപരിശോധിക്കാനുള്ള ഹരജി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാൽ, അതിൽ നിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































