കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെ ശൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പികെ. ശ്യാമളയെ മൽസരിപ്പിക്കാനും തീരുമാനമായി.
ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കെകെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചയിച്ചത്. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ മൽസരിക്കാൻ താൽപര്യപ്പെട്ടിരുന്ന ശൈലജയ്ക്ക് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി പട്ടികയിൽ ആദ്യം ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ, ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചു. എന്നാൽ, ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു.
അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന തീരുമാനവുമുണ്ടായി. ശൈലജയെ മൽസരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. ഇതോടെയാണ് സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് ശൈലജയെ മൽസരിപ്പിക്കണമെന്ന തീരുമാനമെടുത്തത്.
അഞ്ചുതവണ മൽസരിച്ച ശൈലജ നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. അതേസമയം, പേരാവൂരിലേക്ക് ശൈലജ മാറുമ്പോൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ. സനോജ് മട്ടന്നൂരിൽ മൽസരിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ മാറി അദ്ദേഹത്തിന്റെ ഭാര്യ പികെ.ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മൽസരിക്കും. പേരാവൂരിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ ശൈലജയുടെ എതിരാളിയാകാനാണ് സാധ്യത. 2011ൽ സണ്ണി ജോസഫിനോട് ശൈലജ ഇവിടെ തോറ്റിരുന്നു. നിലവിൽ സണ്ണി ജോസഫ് ആണ് പേരാവൂരിലെ സിറ്റിങ് എംഎൽഎ.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































