ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നതിനിടെ, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്.
സ്‌പൈസ്‌ജെറ്റ്: ഇന്ന് ഫുജൈറയിൽ നിന്ന് മുംബൈ, ഡെൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.
എയർ ഇന്ത്യ: ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി മൂന്ന് വലിയ (വൈഡ് ബോഡി) വിമാനങ്ങൾ അയച്ചു. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡെൽഹിയിൽ നിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചത്. ഈ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചു സർവീസ് നടത്തും.
എയർ ഇന്ത്യ എക്‌സ്‌പ്രസ്: മസ്‌കത്തിൽ നിന്നുള്ള സർവീസുകൾ ഇന്ന് തുടരും. കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസ് നടത്തും.
ഇൻഡിഗോ: ജിദ്ദയിൽ നിന്ന് നാല് വിമാനങ്ങളും മസ്‌കത്തിൽ നിന്ന് ഒരു വിമാനവറും ക്രമീകരിച്ചു.
ഇന്നലെ ഗൾഫ് മേഖലയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളിലായി എഴുനൂറോളം പേർ കൊച്ചിയിലെത്തി. മസ്‌കത്തിൽ നിന്ന് മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു. മടങ്ങിയെത്തിയവരിൽ ഏറെയും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവരാണ്. പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി കുടുംബവും നാട്ടിൽ തിരിച്ചെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 30 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് അഞ്ച് വിമാനക്കമ്പനികൾ പത്ത് രാജ്യാന്തര സർവീസുകൾ നടത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്ന് പുറപ്പെടേണ്ട നാല് സർവീസുകളും റദ്ദാക്കി.
കരിപ്പൂരിൽ എത്തേണ്ട 19 സർവീസുകളും നാളെ എത്തേണ്ട ആറ് സർവീസുകളും റദ്ദാക്കി. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ രാജ്യാന്തര വിമാന സർവീസുകളും റദ്ദാക്കി.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































