ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ചു മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഉൽഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്.
ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‍നമാണ്. ദീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി കിഫ്‌ബി ഫണ്ടിൽ നിന്ന് 100 കോടി മുടക്കി നിർമിച്ച പാലമാണിത്.
മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട് പാലത്തിന്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ ഫലമാണിത്. വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന പെരുമ്പളം ദ്വീപിലെ 12,000ത്തോളം വരുന്ന ജനതയ്‌ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം വള്ളങ്ങളും ബോട്ടുകളുമായിരുന്നു.
കാറ്റും കോളും നിറഞ്ഞ കായൽ കടന്നുള്ള യാത്ര പലപ്പോഴും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് വിദ്യാർഥികളെ സ്‌കൂളിലേക്ക് വിടുമ്പോൾ രക്ഷിതാക്കൾ അനുഭവിച്ചിരുന്ന വലിയ ആശങ്കയും, അടിയന്തിര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ നേരിട്ടിരുന്ന കടുത്ത പ്രയാസങ്ങളും ഈ പാലം യാഥാർഥ്യമാകുന്നതോടെ ചരിത്രമാകും.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































