കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, ഇക്കാര്യം ആരും പരാതിയായി ഉന്നയിച്ചില്ലെന്നും പോലീസ് പറയുന്നു. പെരിങ്ങൊളം കുറിക്കത്തൂരിലെ വീട്ടിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സ്ഫോടനം നടന്നത്. രണ്ടുപേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയൊട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്.
മുണ്ടിക്കൽ താഴം പുതിയോട്ട് മീത്തൽ വിഷ്ണു, ഭാര്യ കോട്ടയം സ്വദേശിനി സിമി, വിഷ്ണുവിന്റെ സുഹൃത്ത് മെഡിക്കൽ കോളേജ് എടക്കപ്പറമ്പത്ത് ഹിജിത് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത പടക്കനിർമാണം നടത്താൻ ഉപയോഗിച്ച വീട് വാടകയ്ക്കെടുത്ത് വിഷ്ണുവാണ്.
മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള വിഷ്ണുവിനെ ഇന്ന് രാവിലെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്. നാലുമാസം മുമ്പാണ് വിഷ്ണു ഈ വീട് വാടകയ്ക്കെടുത്ത് ഇവിടെ താമസം തുടങ്ങിയത്.
മരിച്ചവരിൽ ഒരാൾ വിഷ്ണുവിന്റെ അനുജനും മറ്റെയാൾ ഭാര്യാ സഹോദരനുമാണ്. ഇവരുടെ ശരീരം ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം ഒരുകിലോമീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നു. സ്ഫോടനത്തിൽ വീടിന്റെ അടുക്കൽ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സമീപത്തെ വീടുകളുടെ ജനൽ ഗ്ളാസുകളും തകർന്നിട്ടുണ്ട്.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’





































