ടെൽ അവീവ്: ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ്റ് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, കരാറിൽ ലബനൻ ഉൾപ്പെടില്ലെന്നും നെതന്യാഹു വ്യക്‌തമാക്കി.
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ലബനൻ ഉൾപ്പടെ എല്ലാ മേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കകമാണ് നെതന്യാഹുവിന്റെ പ്രസ്‌താവന. പിന്നാലെ, ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
”ഇറാൻ ഹോർമുസ് തുറന്നു തരികയും യുഎസ്, ഇസ്രയേൽ മേഖലയിലെ മറ്റു രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്‌ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡണ്ടിന്റെ തീരുമാനത്തെ ഇസ്രയേൽ പിന്തുണയ്‌ക്കുന്നു”- നെതന്യാഹുവിന്റെ ഓഫീസ് പ്രസ്‌താവനയിൽ അറിയിച്ചു.
ഇറാൻ ഭീകരഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്‌ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്‌തമാക്കി.
”ഇറാൻ ഇനി അമേരിക്കയ്‌ക്കും ഇസ്രയേലിനും അറബ് അയൽ രാജ്യങ്ങൾക്കും ലോകത്തിനും ആണവ, മിസൈൽ, ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്‌ക്കുന്നു. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ ലബനൻ ഉൾക്കൊള്ളുന്നില്ല”- നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, ഇറാൻ യുഎസിന് മുന്നിൽവെച്ച ഉപാധികളിൽ ലബനനിലെ ആക്രമണവും അവാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ 1530 പേർ മരിച്ചതായാണ് റിപ്പോർട്.
ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും വ്യക്‌തമാക്കി. ഇറാനുമേലുള്ള അക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്‌ചത്തേക്ക് ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’









































