തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവേ, കേരളത്തിൽ കനത്ത പോളിങ്. ഉച്ചയ്ക്ക് മൂന്നുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 65.71% പേർ വോട്ട് രേഖപ്പെടുത്തി. 66% പേർ വോട്ട് രേഖപ്പെടുത്തിയ എറണാകുളമാണ് പോളിങ്ങിൽ മുന്നിൽ.
ഏറെക്കുറെ എല്ലാ ജില്ലകളിലും രണ്ടുമണിയോടെ പോളിങ് 50% കടന്നിരുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി ബൂത്തുകളിലേക്ക് ഒഴുകിയെത്തി. എസ്ഐആറിനെ തുടർന്ന് ഇത്തവണ വോട്ടിങ് ശതമാനം കൂടുമെന്നാണ് സൂചന. വൈകീട്ട് ആറുമണിവരെയാണ് പോളിങ്.
രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് ചെയ്തു. അതിനിടെ, തൃശൂർ വാണിയംപാറ ഇകെഎംയുപി സ്കൂളിൽ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65) ആണ് മരിച്ചത്.
തൃക്കരിപ്പൂർ മണ്ഡലത്തിലെ പീലിക്കോട്- പുത്തിലോട് 137ആം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി പരാതി ഉയർന്നു. കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റിനെ മർദ്ദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വയനാട് ചെറുകാട്ടൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് പോളിങ് ഓഫീസറെ മാറ്റി. വോട്ട് ചെയ്യനെത്തിയവരോട് താമര ചിഹ്നത്തിന് വോട്ട് നൽകാൻ പ്രേരിപ്പിച്ചു എന്ന് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199ആം നമ്പർ ബൂത്തിലായിരുന്നു സംഭവം.
140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പടെ 2,71,96,936 സമ്മതിദായകരാണുള്ളത്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പോലീസ് റിപ്പോർട്. 140 കമ്പനി കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പോലീസും സംസ്ഥാനത്ത് ഉണ്ട്.
Most Read| വനിതാ സംവരണ ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി





































