മെർബൺ: ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കരസേനാ മേധാവിയാകുന്നു. നിലവിൽ ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ് ആയ ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയൽ ആണ് ഈ പദവിയിലേക്ക് എത്തുന്നത്. ജൂലൈയിൽ അവർ കരസേനാ മേധാവിയായി ചുമതലയേൽക്കും.
ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിന് പകരക്കാരിയായാണ് സൂസൻ കോയൽ എത്തുന്നത്. ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് നിയമനം. 55 വയസുള്ള സൂസൻ 1987ലാണ് സൈന്യത്തിൽ ചേർന്നത്.
ജൂലൈ മുതൽ ഓസ്ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ കരസേനാ മേധാവി നമുക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. സൂസൻ കോയലിന്റെ നിയമനം ചരിത്രപരമായ നിമിഷമാണെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസും വിശേഷിപ്പിച്ചു. പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുതുതായി വരാനിരിക്കുന്നവർക്കും ഈ നേട്ടം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തിൽ സേവനത്തിലിരിക്കുന്ന വനിതാ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ പരാജയപ്പട്ടുവെന്ന് ആരോപിച്ചു പ്രതിരോധ സേനയ്ക്കെതിരെ കൂട്ട പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സേനയുടെ നേതൃത്വത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. ഓസ്ട്രേലിയൻ പ്രതിരോധ സേനയിലെ വനിതാ പങ്കാളിത്തം നിലവിൽ 21 ശതമാനമാണ്. 2030ഓടെ ഇത് 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
Most Read| യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ







































