ന്യൂഡെൽഹി: വനിതാ സംവരണ നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ അംഗീകരിക്കാൻ എംപിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി.
വനിതാ സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അഭ്യർഥിച്ചത്. വനിതാ സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ, മറ്റന്നാൾ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് പാസാക്കാനുള്ള നീക്കം ശക്തമാക്കുകയാണ് മോദി.
ഇന്നലെ ‘നാരി ശക്തി വന്ദൻ’ സമ്മേളനം എന്ന പേരിൽ ഡെൽഹിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള കുതിപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തന്നെ ചെയ്യുമെന്നാണ് ഇന്ന് രാജ്യത്തെ സ്ത്രീകൾക്ക് എഴുതിയ കത്തിൽ മോദി വ്യക്തമാക്കിയിട്ടുള്ളത്.
ഇനിയും ഇത് വൈകിക്കാനാകില്ല. 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും ഇത് നടപ്പാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകും എന്നടക്കം മോദി കുറിച്ചിട്ടുണ്ട്. ബിൽ പാസാക്കാൻ ഇന്ത്യയിലെ എല്ലാ സ്ത്രീകളുടെയും അനുഗ്രഹം തേടുന്നുവെന്നും മോദി അറിയിച്ചു.
വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ബിൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16ന് പാർലമെന്റ് സമ്മേളിക്കും. ഇതോടെ 2029ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ സംവരണം പ്രാബല്യത്തിൽ വരും. ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.
2027ലെ സെൻസസിന് ശേഷം 2034ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33% സംവരണം എന്നതാണ് നിയമം. 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്. രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി.
എന്നാൽ, പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണം കോൺഗ്രസ് ആവർത്തിക്കുകയാണ്. സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്ന് വരുത്തി തീർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. വനിതാ സംവരണത്തെ അല്ല, മണ്ഡല പുനർനിർണയം ആണ് സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. ഇപ്പോൾ നിർദ്ദേശിച്ച മണ്ഡല പുനർനിർണയം അംഗീകരിക്കാനാവില്ല എന്നാണ് ഇടതുപക്ഷത്തിന്റെയും നിലപാട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































