വാഷിങ്ടൻ: യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്ന് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ച അവസാനം ചർച്ചകൾ നടന്നേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോട് ചെയ്യുന്നത്. ചർച്ച വ്യാഴാഴ്‌ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും സമയവും സ്‌ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ.
ഇസ്‌ലാമാബാദിൽ ഇറാനുമായി നടത്തിയ ചർച്ചകളിൽ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പറഞ്ഞു. എന്നാൽ, പന്ത് ഇറാന്റെ കോർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ച പൂർണമായി പരാജയമാണെന്ന് പറയാനാകില്ല. നല്ല പുരോഗതിയുണ്ടായി. പക്ഷേ, അത് മതിയാകില്ല. അടുത്ത നീക്കം നടത്തേണ്ടത് ഇറാൻ ആണെന്നും വാൻസ് പറഞ്ഞു.
തന്റെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാണെങ്കിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇറാൻ ഞങ്ങളെ വിളിച്ചിരുന്നു. അവർക്ക് ഒരു ധാരണയിലെത്താൻ താൽപര്യമുണ്ട് എന്നായിരുന്നു ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടരുകയാണ്. യുഎസ്എസ് ട്രിപ്പോളി കപ്പൽ കടലിൽ നിലയുറപ്പിച്ചതായും നിരവധി F-35 യുദ്ധവിമാനങ്ങൾ കപ്പലിൽ സജ്‌ജമാക്കിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്കാണ് ഉപരോധം ഏർപ്പെടുത്തിയത്. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. അതിനിടെ, ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന മുന്നറിയിപ്പ് ഐആർജിസി വക്‌താവും നൽകിയിട്ടുണ്ട്.
ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡണ്ട് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച രാവിലെ പത്തുമണിമുതൽ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങളിൽ നിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം









































