വാഷിങ്ടൻ: യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം വരും മണിക്കൂറുകളിൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കപ്പെടുമെന്നാണ് സൂചന. ഇറാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഒരു സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം’ എന്ന സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചു. എങ്കിലും ഉപരോധം പൂർണമായും നീക്കിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക മുന്നോട്ടുവെച്ച 14ഇന ധാരണാപത്രം ഇറാൻ പരിശോധിച്ചു വരികയാണെന്നാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ ഇറാൻ തയ്യാറാകുന്ന പക്ഷം, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. കൂടാതെ, മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറായേക്കും.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ച ശേഷം ഇരു രാജ്യങ്ങളും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ആദ്യമായാണ്. ആഗോള എണ്ണ വിതരണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പാതയാണ് ഹോർമുസ് കടലിടുക്ക്. ഈ മേഖലയിൽ ഉണ്ടാകുന്ന ഏതൊരു സൈനിക മാറ്റവും ആഗോള ഊർജ വിപണിയെ സാരമായി ബാധിക്കാറുണ്ട്.
ലോകസമാധാനത്തെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുന്ന സുപ്രധാന നയതന്ത്ര നീക്കത്തിനാണ് ട്രംപിന്റെ പ്രസ്താവന പുത്തനുണർവ് നൽകിയിരിക്കുന്നത്. ഇതോടെ, യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ.
Most Read| സ്വർണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി; നവനീതിന് നാട്ടുകാരുടെ കൈയ്യടി






































