കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന്, ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയും നിരീക്ഷണം ശക്‌തമാക്കി.
ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിൽ ഇതുവരെ കേസുകൾ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്നോണം പരിശോധന കർശനമാക്കിയത്.
ഡിആർ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പനി, ക്ഷീണം, തളർച്ച, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷങ്ങൾ അനുഭവപ്പെട്ടാൽ ഇമിഗ്രേഷൻ പരിശോധനയ്‌ക്ക് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ, ഹെൽത്ത് ഡെസ്‌കിനെയോ വിവരം അറിയിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
എബോളയെ നേരിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്‌തവയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. നിരീക്ഷണത്തിൽ ഏകോപനം, കൃത്യമായി റിപ്പോർട് ചെയ്യൽ, ആരോഗ്യ സംവിധാനങ്ങൾ സജ്‌ജമാക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്‌തു.
അതിനിടെ, എബോളയുടെ പുതിയ വ്യാപനം മൂലം 139 മരണങ്ങൾ സ്‌ഥിരീകരിച്ചുവെന്നും സംശയിക്കപ്പെടുന്ന രോഗികളുടെ നിരക്ക് 600 കടന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എബോളയുടെ അത്യപൂർവമായ വകഭേദം ബൂൻഡിബുഗോയാണ് പുതിയ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ് ബൂൻഡിബുഗോ.
സൈർ, സുഡാൻ, ടായ് ഫോറസ്‌റ്റ്, റെസ്‌റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ. വാക്‌സിൻ കണ്ടെത്തിയിട്ടില്ലെന്നതാണ് ബൂൻഡിബുഗോ എന്ന വകഭേദത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. വാക്‌സിനോ പ്രത്യേക ചികിൽസയോ ലഭ്യമല്ലാത്ത വകഭേദമായതിനാൽ അസാധാരണ വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്.
ഏപ്രിൽ 24ന് ഇട്ടൂരിയുടെ തലസ്‌ഥാനമായ ബുനിയയിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ എബോള ലക്ഷണങ്ങളോടെ എത്തിയ ഒഴു നഴ്‌സാണ് രോഗം ആദ്യമായി പ്രകടിപ്പിച്ച വ്യക്‌തി.
എന്താണ് എബോള?
രക്‌തം, മറ്റു ശരീര സ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന അതീവ ഗുരുതരമായ ഒരു വൈറൽ രോഗമാണ് എബോള. പനി, ഛർദ്ദി, അതിസാരം, പേശിവേദന, ക്ഷീണം, ആന്തരികവും ബാഹ്യവുമായ രക്‌തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വന്യമൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു.
1976ൽ കോംഗോയിൽ എമ്പോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. മുൻപ് 2018 മുതൽ 2020 വരെ കോംഗോയിൽ ഉണ്ടായ എമ്പോള വ്യാപനത്തിൽ 2300ഓളം പേർ മരിച്ചിരുന്നു.
Most Read| അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ച; അസിം മുനീറും ഇറാനിലേക്ക്




































