തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ആശ്വാസം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്‌റ്റേ ഇതോടെ നീങ്ങി.
ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. ഇഡി അയച്ച സമൻസുകൾ ചോദ്യം ചെയ്‌തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്. എന്നാൽ, അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും. സിഎംആർഎൽ ഉദ്യോഗസ്‌ഥർ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. വിധി വന്നതോടെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പടെയുള്ള പ്രമുഖർക്ക് ഇഡി വീണ്ടും സമൻസ് അയക്കും.
വരും ദിവസങ്ങളിൽ വീണാ വിജയനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് സാധ്യത. ഐടി സേവനങ്ങൾ നൽകാതെ തന്നെ സിഎംആർഎൽ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്‌ട്രീയ പ്രാധാന്യം ഇതിന് പിന്നിലുണ്ടോ എന്നും ഇഡി സംശയിക്കുന്നുണ്ട്.
ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും എസ്എഫ്ഐഒ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ഇഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദ്ദേശ പ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തത വരുത്താനാവുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
Most Read| വിദേശ പൗരൻമാർ ഉടൻ കീവ് വിടണം; കർശന നിർദ്ദേശവുമായി റഷ്യ




































