ന്യൂഡെൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ രുപീകരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതിയെന്നും അമിത് ഷാ വ്യക്തമാക്കി.
ജനസംഖ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാഗ്ദാനം ചെയ്ത സമിതിയാണിത്.
റിപ്പോർട് സമർപ്പിക്കാൻ സമിതിക്ക് ഒരുവർഷത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമിതിയുടെ കാലാവധി ആറുമാസം വരെ നീട്ടി നൽകാം. റിട്ട. സുപ്രീം കോടതി ജഡ്ജി പ്രഭാകർ നാവിലേക്കരുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക.
മുൻ ഐഎംഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെൻസസ് കമ്മീഷണറും സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറി.
മതപരവും സാമൂഹികവുമായ വിഭാഗങ്ങൾക്ക് ഇടയിലുണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെ വിശകലനം ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഇതിന് പരിഹാരമായി കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ സമിതി സർക്കാരിന് മുമ്പാകെ സമർപ്പിക്കും. സമിതി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് 2025 സെപ്തംബർ 11ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































